പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പുതുയുഗ യാത്രയിൽ പങ്കെടുത്ത് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിഴലായിരുന്ന എ. സുരേഷ്. പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന പുതുയുഗ യാത്ര'യുടെ വേദിയിലാണ് എ സുരേഷ് ചൊവ്വാഴ്ച വൈകിട്ട് പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മാധ്യമങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചാണ് സുരേഷിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. വി.എസിനെ ശിക്ഷിക്കാൻ കഴിയാത്ത പാർട്ടി നേതൃത്വം തന്നെ ബലിയാടാക്കുകയായിരുന്നു എന്ന് അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ 13 വർഷമായി അദ്ദേഹം സജീവ രാഷ്ട്രീയത്തിന് പുറത്തായിരുന്നു.
വി.എസിന്റെ ഉരുക്കുകോട്ടയായിരുന്ന മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനായി കെപിസിസി നേതാക്കൾ സുരേഷുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു.
"വി.എസിനുള്ള ശിക്ഷയാണ് തനിക്ക് ലഭിച്ചത്. 13 വർഷം താൻ അനുഭവിച്ച നീതിനിഷേധത്തിനും വേദനയ്ക്കും കോൺഗ്രസ് നൽകിയ ഈ ആദരവ് വലിയ സന്തോഷമേകുന്നതാണെന്നും സുരേഷ് വേദിയിൽ പ്രതികരിച്ചു. എ. സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റ ഇക്കഴിഞ്ഞ ദിവസവും പ്രസ്താവിച്ചിരുന്നു.
വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകൾ സുരേഷിലൂടെ മലമ്പുഴയിൽ തങ്ങൾക്കൊപ്പം ചേർക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. സിപിഎമ്മിലെ സത്യസന്ധരായ പ്രവർത്തകർ പോലും ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തുവരികയാണെന്ന് വി.ഡി. സതീശൻ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.